ലക്ഷദ്വീപിലെ കപ്പല്‍ അപകടങ്ങള്‍



-സര്‍ഫ്രാസ് തെക്കിളഇല്ലം

"രിയം നാട് ബിലാത്തി ഹമേരിക്ക
അവിടേണ്ടോരുക്കിയ എണ്ണേ കപ്പലൊന്ന്
കപ്പല പുഞ്ചിരി പായും നിറച്ചോടി
കള്ളും കുടിച്ച് ചരിഞ്ഞവര്‍ കപ്പിത്താന്‍
ബംഗാരം തിണ്ണകര രണ്ടും ചുറ്റിയേ
കപ്പല കൊണ്ട്പോയി പാറോട് കേറ്റിയേ
അണിയത്ത് രണ്ടെണ്ണം ആമരത്ത് രണ്ടെണ്ണം
അങ്ങനെ നാലെണ്ണം നട്ടാരി ബൈപ്പിച്ചേ
ബേപ്പിട്ട് രണ്ട് ബെടിബച്ചോര്‍ കപ്പലിത്താന്‍
എങ്കിലും കപ്പല്‍ നടന്നില്ല ബൈയ്യോട്ട് ...

കോല്‍ക്കളിപ്പാട്ടിന്റെയും പരിചക്കളിയുടേയും ഇഷലുകളായി നമ്മള്‍ കേട്ട് വരാറുള്ള ഈരടികളാണ് മുകളില്‍ കൊടുത്തത്. ലക്ഷദ്വീപില്‍ തകര്‍ന്ന അമേരിക്കന്‍ കപ്പലിനെക്കുറിച്ച് അന്ന് ദ്വീപുകാരനായ ഒരാള്‍ രചിച്ച ഈ ഗാനം ദ്വീപുകാര്‍ക്ക് ഏറെ ഹൃദ്യസ്തമാണ്. കപ്പല്‍ ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഇതുപോലുള്ള നിരവധി പാട്ടുകള്‍ ദ്വീപുകളില്‍ പാടിവരാറുണ്ട്. ഇത്തരം പാട്ടുകളില്‍ നിന്ന് ദ്വീപുകളില്‍ നടന്ന കപ്പല്‍ ദുരന്തങ്ങളുടെ ഏകദേശ ചിത്രം നമുക്ക് ലഭ്യമാകുന്നു.
മൂന്ന് അന്തര്‍ദേശീയ കപ്പല്‍ ഗതാഗത വഴികള്‍ കടന്ന് പോകുന്ന ലക്ഷദ്വീപുകള്‍ പലപ്പോഴും കപ്പലോട്ടക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തിയിരുന്നതായി ചരിത്രത്താളുകളില്‍ നമുക്ക് ദര്‍ശിക്കാനാവും. പണ്ട് മുതലേ വ്യാപാര ആവശ്യങ്ങള്‍ക്കായി സഞ്ചരിച്ച വിദേശ കപ്പലുകള്‍ ഈ ദ്വീപുകള്‍ വഴിയായിരുന്നു കടന്ന് പോയത്. അതുകൊണ്ട് തന്നെ ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഒരുപാട് കപ്പല്‍ ദുരന്തങ്ങള്‍ ദ്വീപിനെ ചുറ്റിപ്പറ്റി നടന്നിട്ടുണ്ടെന്ന് ഊഹിക്കാവുന്നതാണ്. 36 ദ്വീപുകളുടെ കൂട്ടമായ ലക്ഷദ്വീപില്‍ 3 പാറുകളും ഉള്‍പ്പെടുന്നു. ‌ഇവയാണ് മറ്റ് ദ്വീപുകളെ അപേക്ഷിച്ച് നാവികര്‍ക്ക് ഭീഷണി ഉയര്‍ത്തിയിരുന്നത്. കൂടുതല്‍ കപ്പല്‍ അപകടങ്ങള്‍ നടന്നത് തന്നെ ഇവയില്‍ ഒന്നായ ലക്ഷദ്വീപിന്റെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ചെറിയപാണിയിലാണ്.
ഇപ്പോള്‍ ഒട്ടു മിക്ക ദ്വീപുകളിലും ലൈറ്റ് ഹൗസുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നൂറ്റാണ്ടുകള്‍ക്കപ്പുറം കപ്പലുകള്‍ക്ക് സൂചന കൊടുക്കാന്‍ ഒന്നും തന്നെ ഇവിടെ ഇല്ലായിരുന്നു. എന്നാല്‍ ചില ദ്വീപുകളില്‍ വിളക്ക് മാടങ്ങള്‍ നാട്ടുകാര്‍ തന്നെ സ്ഥാപിച്ചിട്ടുള്ളതായും പറയപ്പെടുന്നു. പ്രത്യേക അടയാളങ്ങളൊന്നുമില്ലാതെ ഇപ്പോഴും നില്‍ക്കുന്ന മുകളില്‍ പറയപ്പെട്ട പാറുകള്‍ ഇന്നും ദൂരദേശ കപ്പലുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. ഇവയില്‍ പലതും അടുത്തകാലം വരെ നാവിക ഭൂപടത്തില്‍പോലും രേഖപ്പെടുത്തിയിരുന്നില്ല. പ്രസിദ്ധ കപ്പലോക്കാരായ ഇബ്ദു മാജിദ്, മാര്‍ക്കോപോളോ, ഇബ്ന് ബത്തൂത്ത, വാസ്കോഡ ഗാമ തുടങ്ങിയവര്‍ ലക്ഷദ്വീപ് വഴി സഞ്ചരിച്ചതായി കാണാം.
ലക്ഷദ്വീപിലെ കപ്പല്‍ ദുരന്തത്തിന് തുടക്കം കുറിക്കുന്നത് (ചരിത്ര രേഖകളില്‍ നിന്ന്) ഹിജ്റ 41 ല്‍ അമിനിക്കടുത്ത് വെച്ച് തകര്‍ന്ന ഒരു കപ്പലിലൂടെയാണ്. 14 പേരടങ്ങുന്ന ഒരു പായ കപ്പല്‍ ജിദ്ദയില്‍ നിന്ന് യാത്ര തിരിക്കുകയും അത് അമിനിക്കടുത്ത് വെച്ച് കൊടുങ്കാറ്റില്‍ തകരുകയും പ്രസ്തുത കപ്പലില്‍ യാത്ര ചെയ്തിരുന്ന ഹസ്രത്ത് ഉബൈദുള്ള() മാത്രം ഒരു മരപ്പലകയില്‍ അമിനിയിലേക്ക് രക്ഷപ്പെടുകയും ചെയ്തതായി ഫുത്തുഹാത്തുല്‍ ജസാഇര്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞതായി ഡോ.എന്‍.മുത്തുകോയയുടെ ലക്ഷദ്വീപ് ചരിത്രം (പേജ് 107) എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ഹസ്രത്ത് ഉബൈദുള്ള () യാണ് മിനിക്കോയി ഒഴികെയുള്ള ദ്വീപുകളില്‍ ഇസ്ലാം മതത്തിന്റെ സന്ദേശവുമായി പരിശുദ്ധ മദീനയില്‍ നിന്ന് ഇവിടെ എത്തിയത്.
പിന്നീട് ആധികാരികമായി രേഖകളില്‍ കാണുന്ന കപ്പല്‍ ദുരന്തങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.

1594- ല്‍ മലബാര്‍ തീരത്തില്‍ നിന്നും തീര്‍ത്ഥാടകരേയും കൊണ്ട് പുറപ്പെട്ട മുഹമ്മദ്(Mohomed) എന്ന യാത്രാ കപ്പല്‍ അമിനിക്കടുത്ത് വെച്ച് അപകടത്തില്‍ പെട്ടു. ഇതിലുണ്ടായിരുന്ന യാത്രക്കാരെല്ലാവരും തന്നെ രക്ഷപ്പെട്ടു. അമിനി കച്ചേരി ജെട്ടിക്കരികെ സ്ഥാപിച്ചിരിക്കുന്ന പീരങ്കികള്‍ ഈ കപ്പലില്‍ നിന്നും ലഭിച്ചതെന്നാണ് പറയപ്പെടുന്നത്.[3]

1827 ആഗസ്റ്റ് 7-ാം തിയതി രാവിലെ 3 മണിക്ക് ബോംബെയില്‍ നിന്ന് ചൈനയിലേക്ക് പോകുകയായിരുന്ന ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ബൈരങ്കോര്‍ (Bairamgore) എന്ന കപ്പല്‍ ചെറിയപാണി പാറില്‍ അപകടത്തില്‍ പെട്ടു. കപ്പിത്താനായിരുന്ന ക്രോക്കറ്റ് മംഗലാപുരം കളക്ടറിനെ വിവരം അറിയിക്കുകയും അവിടെ നിന്ന് ഒരു സംഘം ചെറിയപാണിയില്‍ എത്തുകയും ചെയ്തു. എന്നാല്‍ മോശം കാലാവസ്ഥകാരണം കപ്പലിനെ രക്ഷിക്കാനായില്ല. [1] ഈ കപ്പലിന്റെ ഓര്‍മ്മയ്ക്കാണ് ചെറിയപാണി പാറിനെ ' ബൈരങ്കോര്‍ റീഫ് 'എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. ഈ കപ്പലിലിന്റെ ചരക്കുകളില്‍ കൂടുതലും സില്‍വറും സില്‍ക്കുമായിരുന്നു.[2]

1844- ല്‍ ഇംഗ്ലണ്ടില്‍ നിന്നും ബോംബെയിലേക്ക് പോവുകയായിരുന്ന സിലോണ്‍ (Celon) എന്ന കപ്പല്‍ ഇതേ ചെറിയപാണി പാറില്‍ ഇടിച്ചു. ഈ കപ്പലും ഈസ്റ്റിന്ത്യാ കമ്പനിയുടെതായിരുന്നു. ഇതിലെ ജിവനക്കാര്‍ ആരും തന്നെ രക്ഷപ്പെട്ടില്ല.[1] ചീഫ് അസിറ്റന്‍ഡ് ആയിരുന്ന സര്‍.റോബിന്‍സണ്‍ ഇവിടെയെത്തി കപ്പലിന്റെ ഭാഗങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തു. തനിക്ക് ഇതിന്റെ ഭാഗമായി ലഭിച്ച തുകയില്‍ നിന്ന് 4000 രൂപ ദരിദ്രരായ ദ്വീപുകാരെ സഹായിക്കുന്ന ഒരു ചാരിറ്റി ഫണ്ട് രൂപീകരിക്കാന്‍ സര്‍ക്കാരിനെ ഏല്‍പിക്കുകയും ചെയ്തു.[3] ഇതേ വര്‍ഷം തന്നെ ബോംബെയില്‍ നിന്ന് മദ്രാസിലേക്ക് പോവുകയായിരുന്ന ഇസ്റ്റിന്ത്യാ കമ്പനിയുടെ കപ്പലായ ഫാല്‍കോണ്‍ (Falcon) എന്ന കപ്പലും ഇവിടെ വെച്ച് അപകടത്തില്‍ പെട്ടു.[1]

1848- ഏപ്രില്‍ 14 ന് മലേഷ്യയില്‍ നിന്ന് ജിദ്ദയിലേക്ക് തീര്‍ത്ഥാടകരേയും കൊണ്ട് പുറപ്പെട്ട ഫുട്ടി റസൂല്‍ (Futti Rasool) എന്ന യാത്രാ കപ്പല്‍ അഗത്തി ദ്വീപിന്റെ വടക്ക് ഭാഗത്ത് ഇടിച്ചു തകര്‍ന്നു. ഇതിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും രക്ഷപ്പെടുകയും ചെയ്തു.[1]

1853- മാര്‍ച്ച് 27 ന് ലിവര്‍പൂളില്‍ നിന്ന് ബോംബെയിലേക്ക് പോവുകയായിരുന്ന വിസിയര്‍ (Vizier) എന്ന കപ്പല്‍ ചെറിയപാണി പാറില്‍ ഇടിച്ച് തകര്‍ന്നു.[1] ഇതിലെ യാത്രക്കാര്‍ രക്ഷപ്പെടുകയും ചെത്ത്ലാത്തിലെത്തില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ഇവിടെ താമസിക്കുന്നതിനിടയിലാണ് അവരിരൊരാളായ കാര്‍പെന്റര്‍ പ്രീം റോസ് എന്ന നാവികന്‍ മരണമടയുകയും ഇദ്ദേഹത്തെ തെക്ക് ഭാഗത്ത് മറവ് ചെയ്യുകയും ചെയ്തത്.[3]
1863- ല്‍ ഇംഗ്ലണ്ടില്‍ നിന്നും ബോബേയിലേക്ക് പോവുകയായിരുന്ന ജനറല്‍ സിംപ്സണ്‍ (General Simpson) എന്ന കപ്പല്‍ ചെത്ത്ലാത്തിലെത്തിനടുത്ത് വെച്ച് തകര്‍ന്നു. ഈ കപ്പലില്‍ നിറയെ പരുത്തി കെട്ടുകളായിരുന്നു.[1] ഇതിലെ നാവികരാണ് പ്രിംറോസിനായി ഒരു ശവകുടീരം പണിതത്. ശവകുടീരം പണിയാനും മറ്റും ബ്രിട്ടീഷുകാരെ സഹായിച്ച ചെത്ത്ലാത്ത് ദ്വീപുകാരനായ പാത്തുമ്മായിത്തിയോട ആലിമുഹമ്മദ് എന്നയാള്‍ക്ക് ബ്രിട്ടീഷുകാര്‍ "ഖാന്‍ ബഹാദൂര്‍" പട്ടം നല്‍കി ആദരിച്ചു.[6] ലക്ഷദ്വീപിലെ ഏക ഖാന്‍ ബഹാദൂര്‍ പട്ടക്കാരനും ഇദ്ദേഹമായിരുന്നു. ജനറല്‍ സിംപ്സണ്‍ എന്ന കപ്പലിലെ ചരക്ക് സാധനങ്ങള്‍ എടുത്ത് കൊണ്ട് പോകാന്‍ ഇവിടെ എത്തിയ ടച്ചുറസ്സാക്ക് ( Tutch Rusack) എന്ന കപ്പലും ഇവിടെ വെച്ച് അപകടത്തില്‍പെട്ടു. [3]

ഒരു സ്വീഡിഷ് കപ്പല്‍ കൂടി ചെത്ത്ലാത്ത് ദ്വീപില്‍ തകര്‍ന്നതായി പറയപ്പെടുന്നു. അതിലെ നാവികര്‍ക്ക് നാട്ടുകാര്‍ അഭയം നല്‍കി. ഇതില്‍ സന്തുഷ്ടനായ ആ കപ്പലിലെ കപ്പിത്താന്‍ ഇവിടത്തെ മുഹിയുദ്ധീന്‍ പള്ളി പുതുക്കി പണിയുവാന്‍ ആവശ്യമായ ദേവദാരു മരം കപ്പലില്‍ നിന്നും സൗജന്യമായി ഇറക്കിക്കൊടുത്തുവെന്നും പറയപ്പെടുന്നു. [8]

1854-ല്‍ ബോംബെയില്‍ നിന്ന് മോറിഷ്യസിലേക്ക് പുറപ്പെട്ട ഹോമിദി (Homidy) എന്ന അറബി കപ്പല്‍ ചെറിയപാണി പാറില്‍ ഇടിച്ചു. എന്നാല്‍ ഇതിലെ ചരക്കുകളും കണ്ടെടുക്കുകയും യാത്രക്കാര്‍ രക്ഷപ്പെടുകയും ചെയ്തു. [1]

1858- ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ബോബേയിലേക്ക് പുറപ്പെട്ട ആല്‍ക്കമിസ്റ്റ് (Alchemist) എന്ന കപ്പലും ഇതേ വര്‍ഷം തന്നെ മോറിഷ്യസില്‍ നിന്നും ബോബേയിലേക്ക് യാത്ര തിരിച്ച സുല്‍ത്താന്‍ (Sulthan) എന്ന കപ്പലും ചെറിയപാണി പാറില്‍ തകര്‍ന്നു.[1]
1865- ല്‍ ഡച്ച് കപ്പലായ ആബേല്‍ താസ്മാന്‍ (Abel Thasman) ബോംബെയില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന വഴി ഇവിടെ വെച്ച് തകര്‍ന്നു. ഇതേ വര്‍ഷം ലോഡ് ബ്രാഹ്മാന്‍ (Lord Broughman) എന്ന കപ്പലും ഇതേ പാറിലടിച്ചാണ് തകര്‍ന്നത്. [1]

1860- ല്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ കപ്പലായ ഹോപ് വെല്‍ (Hope well) കല്‍പേനി ദ്വീപിനടത്തുവെച്ച് പവിഴപ്പുറ്റിലിടിച്ച് തകര്‍ന്നു. [1]
1880- ല്‍ കല്‍ക്കരിയുമായി പോവുകയായിരുന്ന അമേലിയ (Amelia) എന്ന നൗകയും ഇതേ ദ്വീപിനടത്തുവെച്ചാണ് അപകടത്തില്‍ പെട്ടത്. ഈ കപ്പലിലുണ്ടായിരുന്ന വലി പാത്രങ്ങള്‍ 1922- ലെ കൊടുങ്കാറ്റില്‍ കല്‍പേനിയുടെ കരക്കടിഞ്ഞിരുന്നു. [1]

1881- ല്‍ സര്‍ക്കാരിന്റെ ബിയറുമായി മലബാരില്‍ നിന്ന് ബോംബെയിലേക്ക് പോവുകയായിരുന്ന മഹാബലേഷ്വര്‍ (Mahableshwar) എന്ന കപ്പല്‍ ബംഗാരം ദ്വീപിനടത്തുവെച്ച് പവിഴപ്പുറ്റിലിടിച്ച് തകര്‍ന്നു. ഇതിലെ നാവികരെല്ലാം രക്ഷപ്പെടുകയും മൂന്ന് മാസത്തോളം ബംഗാരത്തില്‍ താമസിക്കുകയും ചെയ്തു.[1] മണ്‍സൂണ്‍ കഴിഞ്ഞ് അഗത്തിയില്‍ നിന്നെത്തിയ മീന്‍പിടുത്തക്കാരാണത്ര ഇവരെ രക്ഷപ്പെടുത്തിയത്. ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാന്‍ സാധിക്കും.[2] 17-ാം നൂറ്റാണ്ടില്‍ ഒരു അറബ് പായ കപ്പല്‍ ഈ ദ്വീപിന്റെ പടിഞ്ഞാറ് തീരത്ത് കയറി. ഇത് പൂര്‍ണ്ണമായും ഇപ്പോള്‍ മണ്ണിലടിയിലാണ്.[1]

1899- ല്‍ ട്രന്‍സ്കോപ് (Thrunscope) എന്ന കപ്പല്‍ മിനിക്കോയി ദ്വീപിന്റെ വടക്ക് കിഴക്ക് ഭാഗത്ത് പവിഴപ്പാറില്‍ ഇടിച്ച് തകര്‍ന്നു. 1909 -ല്‍ ലണ്ടനില്‍ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന ഡഫ്രീം മാനര്‍ (Daffryn Manor) എന്ന കപ്പലും ഇവിടെ വെച്ച് കതരുകയുണ്ടായി. ഇത് ഈ കപ്പലിന്റെ കന്നിയാത്രയായിരുന്നു. കപ്പലിലുണ്ടായിരുന്ന പ്രധാന ചരക്കായ അരി നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്തു. ഈ കപ്പലിന്റെ ഒരു കുളിമുറി കച്ചേരിയുടെ അരികെ പരിശോധനാ ഉദ്യോഗസ്ഥര്‍ക്കായി സ്ഥാപിച്ചിരുന്നു.[3] സ്വീഡിഷ് കപ്പലായ ഡിലാഗോവ (Delagoa) എന്ന കപ്പലും ഇതേ സ്ഥലത്ത് വെച്ച് തന്നെ തകര്‍ന്നു. 1929- ല്‍ എസ്.എസ്.ഹോച്ച് (SS.Hochst) എന്ന കപ്പല്‍ ഈ ദ്വീപിന്റെ തെക്ക് കിഴക്ക് ഭഗത്തായി അപകടത്തില്‍ പെട്ട് മുങ്ങുകയുണ്ടായി. [1]

1959- ആഗസ്റ്റ് 11 ന് അമേരിക്കന്‍ ഓയില്‍ ടാങ്കറായ നാഷണല്‍ പീസ് (National Peace) എന്ന കപ്പല്‍ കില്‍ത്താന്‍ ദ്വീപിന്റെ വടക്ക് പാറയില്‍ ഇടിച്ച് കയറി.[4] 1962 ല്‍ ഈ കപ്പല്‍ പൂര്‍ണ്ണമായും ഇളക്കി മാറ്റാനായി. 1974- ല്‍ മറ്റൊരു അമേരിക്കന്‍ ഓയില്‍ ടാങ്കറായ ട്രാന്‍സുറാം (Transhorn) ഇതേ സ്ഥലത്ത് വെച്ച് തകര്‍ന്നു.[2] ഈ കപ്പലില്‍ നിന്ന് 18,000 ടണ്‍ ഓയില്‍ ദ്വീപ് സമുദ്രത്തെ മലീനസമാക്കി. നിരവധി മീനുകള്‍ ചത്തൊടുങ്ങുകയും ചെയ്തു. ഈ എണ്ണ കേരള തീരം വരെ വ്യാപിച്ചതായി കേരളത്തിലെ പ്രമുഖ പത്രമായ മാതൃഭി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെ വിക്കീലീക്സ് ഈ വാര്‍ത്ത പുറത്ത് വിട്ടിരുന്നു.[5] ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ ഇപ്പോഴും കാണാന്‍ സാധിക്കും.

1977-ല്‍ കടമത്ത് ദ്വീപിന്റെ തെക്ക് പടിഞ്ഞാറ് പാറില്‍ ഇറ്റാലിയന്‍ കപ്പലായ പസഫിക്കോ എവറസ്റ്റ് ലാന്‍ഡാ (Pacefico Everest Landa) ഇടിച്ച് തകര്‍ന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കടലിനു മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

1998- ല്‍ മാലിയില്‍ നിന്നും സലാലയിലേക്ക് പോവുകയായിരുന്ന ഡൈഡാലസ് (Daidalus) എന്ന ഇറ്റാലിയന്‍ ഉല്ലാസ നൗക ബിത്ര ദ്വീപിനു സമീപം അപകടത്തില്‍ പെട്ടു. ഗൈഡോഗോ, സബീനാ കൊഡോണ എന്നീ ദമ്പതികള്‍ മാത്രമായിരുന്നു ഈ നൗകയിലെ യാത്രക്കാര്‍.[7]

ഏറ്റവും ഒടുവിലായി 2010 -ആഗസ്റ്റ് 15 ന് കപ്പല്‍ ദുരന്തം നടന്നത് കവരത്തി ദ്വീപിനടത്തുവെച്ചായിരുന്നു. നന്ദ അപരാചിത (Nand Aparajita) എന്ന കാര്‍ഗോ ബാര്‍ജ് ദ്വീപിലേക്ക് സിമന്റ്, മണ്ണ് മുതലായവയുമായി വരുകയായിരുന്നു. അര്‍ധ രാത്രിയില്‍ മോശം കാലാവസ്ഥയെതുടര്‍ന്ന് കപ്പല്‍ നിയന്ത്രണം വിട്ട് തെക്ക് കിഴക്ക് പവിഴപ്പാറയിലിടിച്ച് കയറുകയായിരുന്നു. ഏറെ പരിശ്രമിച്ചിട്ടും ഇത് പുറത്തിറക്കാനായില്ല. അപകടത്തെതുടര്‍ന്ന് 400 ചതുരശ്ര മീറ്ററോളം പ്രദേശത്തെ പവിഴപ്പുറ്റുകള്‍ക്ക് കേടുപറ്റുകയും ചെയ്തു. [5] തുരുമ്പെടുക്കാനായി തയ്യാറെടുത്ത് കവരത്തി ദ്വീപിന്റെ തെക്ക് കിഴക്കായി ഇതും സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.
കപ്പല്‍ ദുരന്തങ്ങള്‍ ദ്വീപുകാരെ സംബന്ധിച്ച് അനുഗ്രഹമായിട്ടുണ്ട്. ദ്വീപിന്റെ സമ്പദ് ഘടന തന്നെ ഇവിടെ നടന്ന കപ്പലപകടങ്ങള്‍ മാറ്റി മറിച്ചിട്ടുണ്ട്. കപ്പലിലെ ലക്ഷക്കണക്കിന് വിലവരുന്ന സാധനങ്ങള്‍ ഇവിടത്തെ ജനങ്ങള്‍ക്ക് വീതിച്ച് നല്‍കുകയുണ്ടായി. ഇപ്പോഴും പല വീടുകളിലും ഇതിന്റെ ശേഷിപ്പുകള്‍ കണ്ടെത്താനാവും.

കപ്പല്‍ ദുരന്തവുമായി ബന്ധപ്പെട്ട് നിരവധി രസകരവും സാഹസികവുമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. കില്‍ത്താന്‍ ദ്വീപിലെ കപ്പല്‍ ദുരന്ത വിവരമറിഞ്ഞ് ചെത്ത്ലാത്തില്‍ നിന്ന് ഒരു തോണി (എട്ട് വലിക്കുന്നത്) കില്‍ത്താനില്‍ എത്തുകയും തോണി നിറയെ എണ്ണയുള്‍പ്പടെയുള്ള സാധനങ്ങള്‍ കയറ്റുകയും ചെയ്തു. യാത്രാമധ്യേ ഇവരുടെ തോണി മറിയുകയും ഇതിലുണ്ടായിരുന്ന ഒമ്പത് യാത്രക്കാരില്‍ നിന്ന് ഒരു സ്ത്രീ ഉള്‍പ്പടെ ആറുപേര്‍ അതി സാഹസികമായി രക്ഷപ്പെടുകയും ചെയ്തു. ഇവരില്‍ ഇവരിലൊരാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. കപ്പലില്‍ നിന്നും അനധികൃതമായി കൈക്കലാക്കിയ പല സാധനങ്ങളും ചെക്കിങ്ങ് ഉദ്യോഗസ്ഥര്‍ എത്തുമെന്ന ഭയത്താല്‍ കുഴിച്ച് മൂടിയവരും ഉണ്ടായിരുന്നു. ഇവ പിന്നീട് ദ്വീപിന്റെ പല ഭാഗങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ദ്വീപില്‍ മുങ്ങിക്കിടക്കുന്ന ഈ കപ്പലുകളുടെ അവശിഷ്ടങ്ങളില്‍ പവിഴപുറ്റുകള്‍ ധാരാളം വളര്‍ന്നിരിക്കുകയാണ്. ഇരുമ്പിന്റെ സാന്നിധ്യം പവിഴപ്പുറ്റുകള്‍ക്ക് വളമായാതാണ് ഇതിന് കാരണം. വൈവിധ്യമാര്‍ന്നതും മനോഹരവുമായ ഒരു ആവാസവ്യവസ്ഥയായി മാറിയ ഈ സ്പോട്ടുകള്‍ ഇപ്പോള്‍ ടുറിസ്റ്റുകളെ മനം കവരുന്ന ഡൈവിങ്ങ് പോയിന്റായിരിക്കുകയാണെന്നാണ് മുങ്ങല്‍ വിദഗ്ദരുടെ അഭിപ്രായം


[1] Shipwreck archaeology of the Lakshadweep Islands, westcoast of India
by S.Tripathi & P.Gudigar
[2] Laccadive Minicoy & Amindivi Islands by Moorkotha Ramunny
[3] A SHORT ACCOUNT OF THE LACCADIVE ISLANDS AND MINICOY
BY R. H. ELLIS.
[4] wikipeedia.com
[5] dweepdiary.com
[6] ചെത്ത്ലാത്ത് ചരിത്രത്താളുകളില്‍ by K.Bahir for the soveneer Manushyajalika.(പേജ് 55)
[7] കിളുത്തനിലെ കാവ്യ പ്രപഞ്ചം by K.Bahir (പേജ് 71)
[8] അറബിക്കടലിലെ പവിഴ ദ്വീപുകള്‍ by Sathikumarannair
 

കില്‍ത്താന്‍ ദ്വീപ് (ചരിത്രം)

 

 

ചരിത്രം

കേരളക്കരയില്‍ നിന്ന് 400 കി.മീ. പടിഞ്ഞാറ് മാറി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപില്‍ പെട്ട ഒരു ദ്വീപാണ് കില്‍ത്താന്‍ ദ്വീപ്. പേര്‍ഷ്യന്‍ ഗള്‍ഫും ശ്രീലങ്കയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്‍ടര്‍നാഷണല്‍ കടല്‍ റൂട്ടിലാണ് കില്‍ത്താന്‍ ദ്വീപിന്റെ സ്ഥാനം. ഈ ദ്വീപ് വാസ്കോഡഗാമ കേരളത്തിലെത്തുന്നതിന് മുമ്പ്തന്നെ അറബികള്‍ക്കും പേര്‍ഷ്യക്കാര്‍ക്കും പരിചിതമായിരുന്നു.
മറ്റ് ദ്വീപുകളിലെന്ന പോലെ കടലിനാല്‍ ചുറ്റപ്പെട്ട ഈ ദ്വീപിന്റെ വിസ്തൃതി 1.63 ച.കി.മീ റാണ്. 2001 ലെ സെന്‍സെസ്സ് പ്രകാരം 3664 ആണ് ഇവിടുത്തെ ജനസംഖ്യ. പക്ഷെ ഇപ്പോള്‍ ഇത് 5000 നോട് അടുത്തിരിക്കും. ദ്വീപിന്റെ ആകെ നീളം 2.20 കി.മീ റാണ്.
1848 ഏപ്രിലില്‍ ഉണ്ടായ കൊടുങ്കാറ്റ് ദ്വീപിനെ സാരമായി ബാധിച്ചു. 1863 ല്‍ ഇവിടെ സന്ദര്‍ശിച്ച മോറിസ് എന്ന ഉദ്യോഗസ്ഥന്‍ എഴുതിയത് ഈ ദ്വീപ് വര്‍ഷം ഒരു വാര വെച്ച് വളരുന്നു എന്നാണ്.
കിഴക്ക് വന്‍ പാറക്കൂട്ടങ്ങളും പടിഞ്ഞാറ് ആഴംകുറഞ്ഞ ബില്ലവുമാണ്. ഇത് കാരണം പലപ്പോഴും വേലിയിറക്ക സമയത്ത് ബോട്ടുകള്‍ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടേണ്ടി വരുന്നു. ബില്ലത്തിന് ഏറ്റവും ആഴം കുറവുള്ള ദ്വീപ് കില്‍ത്താനാണെന്ന് പറയാം.
ഇവിടെ നിലനിന്നിരുന്ന പ്രധാന കലാരൂപങ്ങളാണ് കാറ്റുവിളി, അത്താളപ്പാട്ട്, കോല്‍ക്കളി, പരിചക്കളി, ആട്ടം എന്നിവ. എട്ടുകളി, കുട്ടിയും കോലും, ഉപ്പുകിള്ളല്‍, എന്നില പ്രധാന കളികളാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ ഇവയിലധികവും വി.ഐ.പി കളുടെ സ്വീകരണ കലയായി മാറിയിരിക്കുന്നു.
ദ്വീപിന്റെ പ്രധാന ആകര്‍ഷണം തെക്കെ അറ്റത്ത് സ്ഥിതിചെയ്യുന്ന ലൈറ്റ് ഹൌസാണ്(1977). വടക്കെ അറ്റത്ത് സ്ഥിതിചെയ്യുന്ന കുളിക്കരയും ഭക്തന്മാരെ ആശാ കേന്ദ്രമാണ്. 

ലക്ഷദ്വീപില്‍ 1795 മുതലുള്ള ഭരണാധികാരം നടത്തിയവരും 1956 മുതലുള്ള അഡ്മിനിസ്ട്രേറ്റര്‍മാരും

# Name Took Office Left Office
1 U. R. Panicker 1 November 1956 7 November 1956
2 S. Mony 8 November 1956 21 September 1958
3 C. K. Balakrishna Nair 22 September 1958 5 December 1961
4 M. Ramunny 6 December 1961 8 April 1965
5 C. H. Naire 9 April 1965 31 October 1969
6 K. D. Menon 1 November 1969 30 April 1973
7 W. Shaiza 22 May 1973 21 June 1975
8 M. C. Verma 22 June 1975 14 February 1977
9 S. D. Lakhar 21 February 1977 30 July 1978
10 P. M. Nair 31 July 1978 15 June 1981
11 Pradip Mehra 15 June 1981 21 July 1982
12 Omesh Saigal 21 July 1982 9 July 1985
13 J. Sagar 9 July 1985 8 September 1987
14 Wajahat Habibullah 8 September 1987 31 January 1990
15 Pradip Singh 1 February 1990 1 May 1990
16 S. P. Aggarwal 2 May 1990 3 May 1992
17 Satish Chandra 4 May 1992 9 September 1994
18 G.S. Chima 9 September 1994 14 June 1996
19 Rajeev Talwar 1 August 1996 1 June 1999
20 R. K. Varma 1 June 1999 20 August 1999
21 Chaman Lal 21 August 1999 30 April 2001
22 R. K. Verma 30 April 2001 19 June 2001
23 K. S. Mehra 19 June 2001 20 June 2004
24 S. P. Singh 21 June 2004 21 November 2004
25 Parimal Rai 22 November 2004 11 August 2006
26 Rajendra Kumar 11 August 2006 21 December 2006
27 B. V. Selvaraj 22 December 2006 16 May 2009
28 Satya Gopal 27 May 2009 12 July 2009
29 J. K. Dadoo 13 July 2009 15 June 2011
30 Amar Nath 11 July 2011 2012
31 H. Rajesh Prasad 7 November 2012 Incumbent

ദ്വീപന്‍ കാഴ്ചകള്‍

ഉണക്കാനിട്ടിരിക്കുന്ന അപ്പല്‍ (നീരാളി)

"ലക്ഷദ്വീപ് തിരിച്ച് നല്‍കണം" : കണ്ണൂര്‍ അറക്കല്‍ കുടുംബം


കണ്ണൂര്‍ : മാലിഖാന (ഭൂമിവിട്ടുകൊടുത്ത ജന്മികൾക്ക് ഉപജീവനാർഥം വർഷംതോറും നൽകുന്ന ആദായം)വര്‍ദ്ധിപ്പിക്കാത്തപക്ഷം ലക്ഷദ്വീപ് തിരിച്ചു കിട്ടണമെന്ന് അറക്കല്‍ രാജവംശം ആവശ്യമുന്നയിക്കുന്നു. 1905-ലെ കരാര്‍ പ്രകാരം ലക്ഷദ്വീപ് വിട്ടുനല്‍കിയതിന് നഷ്ടപരിഹാരമായി പ്രതിവര്‍ഷം 23000 രൂപയാണ് മാലിഖാന ലഭിക്കുന്നത്. ഇത് പ്രതിമാസം 1916 രൂപ 12 പൈസ വീതമായാണ് ട്രഷറിയില്‍ നിന്ന് അറക്കല്‍ ബീവി ഒപ്പിട്ടു വാങ്ങുന്നത്.

രാജപദവിയും ആചാരങ്ങളും നിലനിര്‍ത്താന്‍ ഈ തുക അപര്യാപ്തമായ സാഹചര്യത്തിലാണ് മാലിഖാന വര്‍ദ്ധിപ്പിക്കാന്‍ രാജവംശം ആവശ്യപ്പെടുന്നത്. ഇതിനായി അറക്കല്‍ റോയല്‍ ട്രസ്റ്റ് രൂപീകരിച്ച് പോരാട്ടത്തിന്റെ പാതയിലാണ് രാജവംശം.

1545 മുതല്‍ 1819 വരെ 274 വര്‍ഷക്കാലം കണ്ണൂര്‍ ആസ്ഥാനമായ അറക്കല്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ലക്ഷദ്വീപിലെ ആന്ത്രോത്ത്, കല്‍പേനി, കവരത്തി, അഗത്തി, മിനിക്കോയ് ദ്വീപുകള്‍. 19876 ചതുരശ്ര കിലോമീറ്ററായിരുന്നു ഇതിന്റെ വിസ്തൃതി. മദ്രാസ് പ്രസിഡന്‍സിയുടെ 417-നമ്പര്‍ ഉത്തരവു പ്രകാരം 1905 ജൂലൈ ഒന്നിന് അറക്കല്‍ രാജവംശം ഈ ദ്വീപുകള്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് കൈമാറുകയായിരുന്നു. അന്നത്തെ അറക്കല്‍ സ്ഥാനപതി ആദിരാജാ ഇമ്പിച്ചി ബീവിയും ഫോര്‍ട്ട് സെന്റ് ജോര്‍ജ് കൗണ്‍സില്‍ ഗവര്‍ണറും തമ്മിലായിരുന്നു കരാര്‍. 70 പൈസയുടെ മുദ്രപത്രങ്ങളിലായിരുന്നു കരാര്‍ തയാറാക്കിയിരുന്നത്.

അഞ്ച് ദ്വീപുകള്‍ മദ്രാസ് പ്രസിഡന്‍സിക്ക് വിട്ടുനല്‍കുന്നതിന് പകരമായി പ്രതിവര്‍ഷം 23000 രൂപ മാലിഖാന അതതു കാലത്തെ അറക്കല്‍ സ്ഥാനപതിമാര്‍ക്ക് നല്‍കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. അന്ന് ആരംഭിച്ച മാലിഖാന ഇപ്പോഴും ലഭിച്ചു വരുന്നുണ്ട്. കരാര്‍ നിലവില്‍ വന്ന 1905ല്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 3 രൂപ 30 പൈസയായിരുന്നു. ഒരു വര്‍ഷം മാലിഖാനയായി കിട്ടുന്ന 23000 രൂപ 6969 പവന്‍ സ്വര്‍ണ്ണത്തിന് തുല്യമായിരുന്നു. അങ്ങനെ വരുമ്പോള്‍ അന്നത്തെ 23000 രൂപയുടെ ഇന്നത്തെ മൂല്യം 139380000 രൂപയാണ്. അതായത് ഇന്നത്തെ 6969 പവന്റെ വില. ഇത് ലഭിക്കേണ്ടത് തങ്ങളുടെ അവകാശമാണെന്ന് രാജവംശം കരുതുന്നു.

ഇത്രയും നല്‍കുന്നത് പ്രായോഗികമല്ലെങ്കില്‍ രാജവംശത്തിന് നിലനിന്നു പോകാന്‍ തക്കതായ വര്‍ദ്ധന അനിവാര്യമാണ്. അതിനും തയാറല്ലെങ്കില്‍ തങ്ങള്‍ വിട്ടു നല്‍കിയ ദ്വീപുകള്‍ തിരികെ കിട്ടണമെന്ന് അറക്കലിലെ പുതു തലമുറ വാദിക്കുന്നു.

കഴിഞ്ഞമാസം ഒമ്പതിന് ചേര്‍ന്ന 57 പേര്‍ പങ്കെടുത്ത അറക്കല്‍ റോയല്‍ ട്രസ്റ്റിന്റെ ജനറല്‍ ബോഡിയിലാണ് ഈ ആവശ്യം ഉയര്‍ന്നുവന്നത്.

ഇപ്പോഴത്തെ അറക്കല്‍ ബീവി ആദിരാജ സൈനബ ആയിഷ രോഗശയ്യയിലാണ്. മരുന്നും ഹോം നഴ്‌സിന്റെ ശമ്പളവും ഉള്‍പ്പെടെ പ്രതിമാസം ഭാരിച്ച ചിലവു വരും. അറക്കല്‍ സന്ദര്‍ശനത്തിനെത്തുന്ന ചരിത്രകാരന്മാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സൗകര്യമൊരുക്കുന്നതും ബാധ്യതയാണ്.

അറക്കലിനു കീഴില്‍ നാലു പള്ളികളുണ്ട്. ഇവയുടെ ദൈനംദിന കാര്യങ്ങള്‍ക്കും അറ്റകുറ്റപണികള്‍ക്കും വന്‍തുക ആവശ്യമാണ്. സര്‍ക്കാര്‍ മ്യൂസിയമാക്കി പ്രഖ്യാപിച്ചെങ്കിലും അറക്കല്‍ കെട്ട് ഇടിഞ്ഞുപൊളിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്.

പ്രതിമാസം ലഭിക്കുന്ന 1916 രൂപ 12 പൈസ കൊണ്ട് ഈ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് മാലിഖാന വര്‍ദ്ധിപ്പിച്ച് കിട്ടാനുള്ള ശ്രമം ആരംഭിച്ചതെന്ന് അറക്കല്‍ ബീവിയുടെ മകന്‍ ആദിരാജ മുഹമ്മദ് റാഫി ചന്ദ്രികയോട് പറഞ്ഞു. 2010 മാര്‍ച്ച് 22ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന് ആദ്യ നിവേദനം നല്‍കി.

അത് അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതായി മറുപടി ലഭിച്ചിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ സമീപിച്ചു. ഇപ്പോഴും ശ്രമം തുടരുകയാണ്. ഫലമുണ്ടായില്ലെങ്കില്‍ അടുത്ത നടപടിയിലേക്ക് കടക്കാനാണ് അറക്കല്‍ റോയല്‍ ട്രസ്റ്റിന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമൂതിരി രാജവംശത്തിലെ 850 പേര്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം 2500 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്. 200 പേര്‍ മാത്രമായിരുന്നിട്ടും അറക്കലിന് ഇത് ലഭിക്കുന്നില്ല. രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച ശേഷവും ഇന്ത്യന്‍ ഭരണകൂടം അറക്കലിന്റെ രാജപദവി അംഗീകരിക്കുകയും ബ്രിട്ടീഷുകാരുമായുണ്ടാക്കിയ കരാര്‍ പാലിക്കുകയും ചെയ്യുന്നതു കൊണ്ടാണ് മാലിഖാന ഇപ്പോഴും ലഭിച്ചുവരുന്നത്.

ലക്ഷദ്വീപില്‍ നിന്നുള്ള സര്‍ക്കാറിന്റെ ഇപ്പോഴത്തെ വരുമാനം പ്രതിവര്‍ഷം 50,000 മില്യന്‍ ഡോളറാണ്. മാലിഖാന വര്‍ദ്ധിപ്പിച്ചു കിട്ടുന്നതിനായുള്ള അറക്കലിന്റെ വാദമുഖങ്ങള്‍ ഇങ്ങനെ നീളുന്നു.

കടപ്പാട്: ചന്ദ്രിക (22/7/13 ല്‍ പ്രസിദ്ധീകരിച്ചത്)

ബദവിഉമ്മായും കുഞ്ഞിയും (നാടോടിക്കഥ- കില്‍ത്താന്‍)


(പണ്ട് കാലത്ത് കുട്ടികളെ ഉറക്കാന്‍ ഉമ്മമാര്‍ കില്‍ത്താന്‍ ദ്വീപില്‍ പറഞ്ഞ് കൊടുക്കാറുണ്ടായിരുന്ന കഥകളില്‍ ഒന്ന്. തനി നാടം ശൈലിയില്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ പറ്റിയ കഥ. നിങ്ങളും ഒന്ന് ശ്രമിക്കൂ. അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കല്ലേ..) 
 ഫണ്ട് ഫണ്ട് പ്പോലോ ഉരു ഉമ്മായിക്കും ബാപ്പായിക്കും കൂടി ഒര് കുഞ്ഞി ഉണ്ടാഞ്ഞ. ഉര്ന്നാ ഇക്കുഞ്ഞി മേലാബാഇളെ നടന്ന് നടന്നോണ്ട് ഫോണ്ടത്തേക്കും കാണ്ട ഉര് മരം ഉണ്ട് അടിഞ്ഞേറിയിട്ട്ന. കുഞ്ഞിഫിന്ന അമ്മരം ഇട്ത്ത് ഉരിടത്തേക്ക് നാട്ടിയ. ഫിന്ന മരത്തേക്ക് തണ്ണിയും ബീത്തി മരത്തിനക്കൂട ശോല്ലിയ,
"നാം ഇന്ന്പ്പോയി നാള മേണ്ടത്തേക്കും നീ തള്ത്ത് ബിടോണ്ടും"
കുഞ്ഞി ഫിറ്റിയാന്ന് മേണ്ടത്തേക്കും കാണ്ട മരം തള്ത്ത് ബിട്ട്ന. കുഞ്ഞി ഫിന്നേം തണ്ണി ബീത്തി മരത്തിന് ക്കൂടശോല്ലിയ,
"നാം ഇന്ന്പ്പോയി നാള മേണ്ടത്തേക്കും നീ ഇലയെല്ലം ബിട്ട് ബിടോണ്ടും"
കുഞ്ഞി ഫിറ്റിയാന്ന് മേണ്ടത്തേക്കും കാണ്ട മരം ഇലയെല്ലം ബിട്ട് ബിട്ട്ന. കുഞ്ഞി ഫിന്നേം തണ്ണി ബീത്തി മരത്തിന് ക്കൂടശോല്ലിയ,
"നാം ഇന്ന്പ്പോയി നാള മേണ്ടത്തേക്കും നീ ഫൂയെല്ലം ബിട്ട് ബിടോണ്ടും"
കുഞ്ഞി ഫിറ്റിയാന്ന് മേണ്ടത്തേക്കും കാണ്ട മരം ഫൂയെല്ലം ബിട്ട് ബിട്ട്ന. കുഞ്ഞി ഫിന്നേം തണ്ണി ബീത്തി മരത്തിന് ക്കൂടശോല്ലിയ,
"നാം ഇന്ന്പ്പോയി നാള മേണ്ടത്തേക്കും നീല കായിച്ച് ബിടോണ്ടും"
കുഞ്ഞി ഫിറ്റിയാന്ന് മേണ്ടത്തേക്കും കാണ്ട മരം കായിച്ച് കീള് ലെമേല്ളെ ശുരീച്ച് ബിട്ട്ന.
കുഞ്ഞിക്ക് കണ്ടഫാടെ ഹരം ആയിപ്പൂവ്വ. കുഞ്ഞ് കച്ചേംകെട്ടി മരത്ത്നമെലേക്ക് ഏറിയ. ഫിന്ന തിന്നലോട് തിന്നല്‍. ബേറ്നറച്ചും തിന്ന.
അപ്പണത്തേക്കും കാണ്ട തൂരത്ത്ണ്ട് ഉര്ത്തി ഫതേം ശുരീച്ചോണ്ട് ബര് ബാം മേണ്ട. ഉവ്വല്ലീ ഉമ്മാ ബദവി ഉമ്മാ !!!
കുഞ്ഞിക്ക് ഫേടിയായിപ്പുവ്വ.
ബദവിയുമ്മാ മരത്തിന അട്ത്തെത്തിയ ഫാടെം കുഞ്ഞിയ നുക്കിച്ചൊല്ലിയ.
കാക്കാനെ കാക്കാനെ നാക്ക് ഒന്ന് താട്ടൂട്"
കുഞ്ഞി ഉര് ഫളം ശിക്കി ബദവി ഉമ്മായ്ക്ക് ഇട്ട് കുട്ത്ത. അതും തിന്നേച്ച് ബദവി ഉമ്മാ ശൊല്ലിയ,
അത് ഫൂച്ച കടിച്ചോണ്ട് ഫുവ്വ"
കുഞ്ഞി ഫിന്നേം ഉര് ഫളം ശിക്കി ബദവി ഉമ്മായ്ക്ക് ഇട്ട് കുട്ത്ത. അതും തിന്നേച്ച് ബദവി ഉമ്മാ ശൊല്ലിയ,
അത് ആട് കടിച്ചോണ്ട് ഫുവ്വ"
കുഞ്ഞി ഫിന്നേം ഉര് ഫളം ശിക്കി ബദവി ഉമ്മായ്ക്ക് ഇട്ട് കുട്ത്ത. അതും തിന്നേച്ച് ബദവി ഉമ്മാ ശൊല്ലിയ,
അത് ഫൊയിബ് കടിച്ചോണ്ട് ഫുവ്വ"
കുഞ്ഞി ഫിന്നേം ഉര് ഫളം ശിക്കി ബദവി ഉമ്മായ്ക്ക് ഇട്ട് കുട്ത്ത. അതും തിന്നേച്ച് ബദവി ഉമ്മാ ശൊല്ലിയ,
അത് കാക്ക കൊത്തിക്കോണ്ട് ഫുവ്വ"
അബസാനം ബദവി ഉമ്മാ ശോല്ലിയ: “ കച്ചേക്കെട്ടി ഇളിച്ചൂട്"
കുഞ്ഞി ശൊല്ലിയ: “ഇല്ലടിയുമ്മാ നീം അന്നതിന്നും"
ബദവി ഉമ്മാ ശോല്ലിയ: “ഇല്ലട മോനെ നാം ഇന്ന തിന്നാ, കച്ചേക്കെട്ടി ഇളിച്ചൂട്"
അവസാനം കുഞ്ഞി കച്ചേക്ക് ഫളായും ഇട്ടോണ്ട് ഇളിഞ്ഞ ഫാടെം ബദവി ഉമ്മാ കുഞ്ഞിയ ഫിടിച്ച് കയ്യിള ശാക്കിന ഉള്ളേക്ക് ഇട്ടോണ്ട് നേരെ ബദവി ഉമ്മാ ശേരിക്ക് ഫുവ്വ.
ശേരി എത്തിയ ഫാടെം ബദവി ഉമ്മാ ബിളിച്ച് ശൊല്ലിയ: “ അല്ലി ഫാത്തുമ്മാ, നിക്കുര് മാപ്പിള മേണ്ട , ബേഗം ഒരിങ്ങിക്കോ"
ബദവി ഉമ്മാ കുഞ്ഞിയ കൊണ്ട്ഫോയി ഉര് മുറിയിന ഉള്ളേക്കിട്ട് ഫൂട്ടിയേച്ചും മോള്‍ ഫാത്തുമാക്കൂട ശൊല്ലിയ
അല്ലീ, നാം ഫോയി കുളിച്ചേച്ച് മേണ്ടത്തേക്കും, ബേന ഫൊരിച്ച് ബൈക്കോണ്ടും"
എന്ന് ശൊല്ലിയേച്ചും ബദവി ഉമ്മാ കുളിപ്പാം ഫുവ്വ.
ഫാത്തുമ്മാ അടുപ്പിന മേലേക്ക് ഉര് ബലിയ ബട്ടള ശമ്പേറ്റിയേച്ചും അയിനാ ഉള്ളേക്ക് നറച്ചും നയ്യും ബീത്തി ഫതേപ്പിപ്പാം തുടങ്ങിയ.
അപ്പണത്തേക്കും കുഞ്ഞി മുറിയിന ഉള്ള് ഫേടിച്ചോണ്ട് ളച്ചിന. കുഞ്ഞി നുക്കിണ്ടത്തേക്കും കാണ്ട മുറീന ഉള്ള് കുറേ കുപ്പിയല്ലം ഒപ്പിച്ച് ബച്ച്ന. ഓരോ കുപ്പിയും ഫരിശോധിച്ച. മുള്ളിക്കുപ്പി, തണ്ണിക്കുപ്പി, തീക്കുപ്പി, ഹലാക്ക് കുപ്പി …
ശുര് ക്കിപ്പറഞ്ഞാലെ,
ഇതെല്ലം ഇട്ത്ത് ഉര് സഞ്ചിയ ഉള്ളേക്ക് ബച്ചേച്ചും കയ്യിക്കിട്ടിയ ഉര് കത്തീം ഇട്ത്ത് ഫാത്തുമ്മായ കൊന്ന് ഫൊരിച്ച് ബച്ചേച്ചും കുഞ്ഞി മാടത്ത മേലേക്ക് മറഞ്ഞ് ളച്ച.

ബദവി ഉമ്മാ മേണ്ടത്തേക്കും കാണ്ട കുഞ്ഞിയ ഫൊരിച്ച് ബച്ച്ന. ഫിന്ന ക്കേപ്പാം ഉണ്ടാ തടിഫിടിയില്ലാതെ ഒറ്റ തിന്നല്‍. തിന്നിണ്ടേനാ ഇടേ മാടത്ത്ണ്ട് ഉര് ശരപ്പം.
തന്നാ മകളത്താനെ തിന്ന താരുണ്ടാരുണ്ടോ?
തന്നാ മകളത്താനെ തിന്ന താരുണ്ടാരുണ്ടോ?”
ബദവി ഫമ്മാ മാട് ഫൊന്തിച്ച് നുക്ക്ണ്ടത്തേക്കും കാണ്ട കുഞ്ഞി മാടത്ത മേലേറി ളച്ച്ന. അപ്പപ്പിന്ന നാം തിന്ന താര , തന്നാ ഫാത്തുമ്മായയാ.
അല്ലാ ബേനെ … ഹറാം പുറന്നോനെ.... നിക്ക് കാട്ടിത്തരുബാം...
കുഞ്ഞി മാടത്തമേലിണ്ടിളിഞ്ഞ് ഒറ്റ ഓട്ട്. കയ്യ് കുപ്പിയും ഉണ്ട്.
ബദവി ഉമ്മായും ബിട്ടേല. ബയ്യിലിളെ ഓടിയ
ഓടി ഓടി ബദവി ഉമ്മാ ഇപ്പയില്ല ഇപ്പ കുന്നിയ ഫിടിക്കും എന്ന് കണ്ട ഫാടെം കുഞ്ഞി കയ്യിള മുള്ളി ക്കുപ്പി താട്ട.
മുള്ളിക്കുപ്പി ബീണ ഫാടെം അബിടെയെല്ലം മണ്ണേം മുള്ളി.
മുള്ളീളെ ഈരീം ബാരിയിം ...ഈരീം ബാരീം … ബദവി ഉമ്മാ കുഞ്ഞിയ ഓട്ടിച്ച.
ഓട്ടിച്ചോട്ടിച്ച് ,ഉമ്മാ ഇപ്പയില്ല ഇപ്പ കുന്നിയ ഫിടിക്കും എന്ന് കണ്ട ഫാടെം കുഞ്ഞി കയ്യിള തണ്ണിക്കുപ്പി താട്ട.
തണ്ണിക്കുപ്പി ബീണ ഫാടെം അബിടെയെല്ലം മണ്ണേം തണ്ണി.
തണ്ണീളെ നീന്തീം ഫിടച്ചും ...നീന്തീം ഫിടച്ചും … ബദവി ഉമ്മാ കുഞ്ഞിയ ഓട്ടിച്ച.
ഓട്ടിച്ചോട്ടിച്ച് ,ഉമ്മാ ഇപ്പയില്ല ഇപ്പ കുന്നിയ ഫിടിക്കും എന്ന് കണ്ട ഫാടെം കുഞ്ഞി കയ്യിള തീക്കുപ്പി താട്ട.
തീക്കുപ്പി ബീണ ഫാടെം അബിടെയെല്ലം മണ്ണേം തീ.
തീയിളെ ബെന്തും കരിഞ്ഞും ...ബെന്തും കരിഞ്ഞും … ബദവി ഉമ്മാ കുഞ്ഞിയ ഓട്ടിച്ച.
ഓട്ടിച്ചോട്ടിച്ച് ,ഉമ്മാ ഇപ്പയില്ല ഇപ്പ കുന്നിയ ഫിടിക്കും എന്ന് കണ്ട ഫാടെം കുഞ്ഞി കയ്യിള ഹലാക്ക് കുപ്പി താട്ട.
അതോടു കൂടി ബദവി ഉമ്മാ ഹലാക്കായിപ്പുവ്വ.
-മുബീന്‍ഫ്രാസ്

'കണ്ണാടിപ്പാത്ത'- വാര്‍ഷിക പതിപ്പ് പുറത്തിറങ്ങി




കില്‍ത്താന്‍ ദ്വീപ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് സാഹിത്യ പ്രവര്‍കത്തക സംഘത്തിന്റെ സാംസ്കാരിക മാസികയായ കണ്ണാടിപ്പാത്തയടെ വാര്‍ഷിക പതിപ്പ് പുറത്തിറങ്ങി. സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ മുന്‍ പ്രസിഡന്റ് യാക്കുബ് മാസ്റ്ററുടെ മുഖചിത്രത്തോടെ പുറത്തിറഞ്ഞിയ മാസികയില്‍, ദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായ ഇദ്ദേഹത്തെകുറിച്ച് ഇസ്മത്ത് ഹുസൈന്‍ തയ്യാറാക്കിയ ലേഖനത്തോടെയാണ് മാസിക ആരംഭിക്കുന്നത്. ദ്വീപിലെയും വന്‍കരയിലേയും പ്രമുഖ എഴുത്തുകാരും യുവ എഴുത്താരും എഴുതിയ, കഥ, കവിത, ലേഖനങ്ങളിലുടെയാണ് കണ്ണാടിപ്പാത്തയുടെ വാര്‍ഷിക പതിപ്പ് പുറത്തിയിരിക്കുന്നത്. കോപ്പികള്‍ ആവശ്യമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക. 9495468266, 9446715848



(മിനിക്കഥ)
സീരിയല്‍- 
സ്കൂളില്‍ നിന്നും ഉച്ച ഭക്ഷണത്തിനായി വന്നു. വീട്ടുമുറ്റത്തെത്തുമ്പോള്‍ മീന്‍ പൊരിച്ചമണം. അല്ല മീന്‍ കരിഞ്ഞ മണം. ഭാര്യയെ ഉറക്കെ വിളിച്ചു. “ ഫെണ്ണേ കൂടത്തെന്തോ കരിഞ്ഞോണ്ട് മണക്ക്ണ്ടയിലോ,?” ഞാനും ഭാര്യയോടൊപ്പം അടുക്കളയില്‍ കയറി. ഒന്നും പറയണ്ട. മീന്‍ മാത്രമല്ല ചട്ടിയും കൂടി കരിഞ്ഞിരിക്കുന്നു. “ഇച്ചെട്ടി ഇനി ഉര് ഫണിക്കും ആകായിലോ!”. ഞാനും അനുശോചനം രേഖപ്പെടുത്തി. 
മീനും ചെട്ടിയും ബെള്ളി കുട്ത്താല്‍ ഇനിയും കിട്ടും. ഇന്നത്തെ സീരിയല ഭാഗം കിട്ട്ങ്ങാ?!” ഇത്രയും പറഞ്ഞ് യാതൊരു ഭാവമാറ്റവും കൂടാതെ ചെട്ടിയെടുത്ത് ബേലിയ കോണത്തേക്ക് എറിയുമ്പോള്‍ ഞാന്‍ കരിബഹറിന്റെ ആഴങ്ങളിലെവിടയോ കാലിട്ടടിക്കുകയായിരുന്നു.!!
-കെ.ജി.എം

ലിറ്റില്‍ എന്‍സൈക്ലോപീഡിയ (ലക്ഷദ്വീപ് )


ലിറ്റില്‍ എന്‍സൈക്ലോപീഡിയ

"എന്‍റെ ദ്വീപ്"

ലക്ഷദ്വീപ് അടിസ്ഥാന വിവരങ്ങള്‍

ലക്ഷദ്വീപ് നിലവില്‍ വന്ന തിയതി- 1956 നവംബര്‍ ഒന്ന്
തലസ്ഥാനം- കവരത്തി
ജനസംഖ്യ(2011 സെന്‍സസ്)-64429
ആകെ ദ്വീപുകള്‍-36
ജനവാസമുള്ള ദ്വീപുകള്‍-11 (ആന്ത്രോത്ത്, അമിനി, അഗത്തി, മിനിക്കോയി, കവരത്തി, കടമത്ത്, കല്‍പേനി, കില്‍ത്താന്‍, ചെത്ത് ലാത്ത്, ബിത്ര, ബംഗാരം
കേരളത്തില്‍ നിന്നുള്ള ദൂരം- 200-400 kms
വില്ലേജ് ദ്വീപ് പഞ്ചായത്തുകള്‍- 10
ഡിസ്റ്റ്രിക്ട് പഞ്ചായത്തുകള്‍- 25
കരവിസ്തൃതി- 32 Sq.km
ലഗൂണ്‍ വിസ്തൃതി- 166.63 sq.km

സംസ്ഥാന മൃഗം: ഫക്കിക്കദിയ(Butterfly Fish)

കോറല്‍ മത്സ്യങ്ങളില്‍ സൗന്തര്യ റാണിയാണ് ഇവ. അതു കൊണ്ടാവാം ഇവയ്ക്ക് പദവി നല്‍കിയത്. ഭക്ഷണത്തിനായി മത്സ്യത്തെ സാധാരണ ദ്വീപുകാര്‍ ഇവയെ ഉപയോഗിക്കാറില്ല. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഇവയ്ക്ക് 30cm നീളവും 20cm  വീതിയുമുണ്ടാവുംഫക്കിക്കദിയയുടെ ശാസ്ത്രനാമം (Chaetodon auriga)    എന്നാണ്.


സംസ്ഥാന വൃക്ഷം: കടപ്ലാവ് (നാടന്‍ ചക്ക Bread Fruit Tree)

ദ്വീപുകളുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന മരമാണ് കടപ്ലാവ്. ദ്വീപുകളില്‍ ധാരാളമായി ഇത് കണ്ട് വരുന്നു. ദ്വീപുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ഇതിന്‍റെ കായ. കറിവെക്കാനും, മധുര പലഹാരമുണ്ടാക്കാനും, പായസത്തിനും, ചിപ്സ് ഉണ്ടാക്കാനും ഇതിന്‍റെ കായ ഉപയോഗിക്കുന്നു. ഇതിന്‍റെ ശാസ്ത്രീയ നാമം (Artocarpus Incis) എന്നാണ്.

സംസ്ഥാന പക്ഷി: ‘കാരിഫെട്ടു‘ - (Sooty Term)

കൂടുതലും ലക്ഷദ്വീപുകളില്‍ മാത്രമായി കാണുന്ന പക്ഷിയാണ് ഇത്. പക്ഷിപ്പിട്ടിയിലാണ് കൂടുതലായും പക്ഷി കാണുന്നത്. ചൂര മത്സ്യത്തിന്റെ കൂടെ ഈ പക്ഷിക്കൂട്ടങ്ങളെ കാണലുണ്ട്.   ഇതിന്‍റെ ശാസ്ത്രീയ നാമം (Anus Stolidus) എന്നാണ്.